പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് തണലൊരുക്കിയത് കോൺഗ്രസ് ഭരണകൂടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). 2004-ലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡാണ് പോറ്റിയെ ശബരിമലയിൽ നിയമിച്ചതെന്നും, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന ഇന്നത്തെ ഉന്നത കോൺഗ്രസ് നേതാവാണ് ഇതിന് സൗകര്യമൊരുക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതിസുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയിൽ പോലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് പ്രവേശനമുണ്ടായിരുന്നു. പല മുതിർന്ന നേതാക്കൾക്കും അസാധ്യമായ ഈ ബന്ധം എങ്ങനെയാണ് പോറ്റിക്ക് ലഭിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അയ്യപ്പന്റെ പീഠം പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. പ്രതി ആര് എന്നത് സർക്കാരിന് പ്രശ്നമല്ല, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും. ബാഹ്യശക്തികൾ അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ ഈ വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷം ഭയപ്പെടുകയാണ്. പോറ്റിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവരുന്നത് തടയാനാണ് അവർ ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്നത്. അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനാണ് ആരോപണങ്ങളുമായി പോറ്റി രംഗത്തുവന്നത്. എന്നാൽ പോലീസ് അന്വേഷണത്തിലൂടെ മറവിലിരുന്ന കുറ്റവാളികളെ പിടികൂടാൻ സർക്കാരിന് സാധിച്ചു.
ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, സ്വർണ്ണം മോഷ്ടിച്ചവരും അത് വാങ്ങിയവരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



