തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി ഡൽഹിയിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് വിശദീകരണവുമായി കൗൺസിലർ ആർ. ശ്രീലേഖ. യാത്ര വേണ്ടെന്നു വെച്ചത് വിവാദമാക്കേണ്ടതില്ലെന്നും പൂർണ്ണമായും വ്യക്തിപരമായ കാരണങ്ങളാലാണ് പോകാതിരുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.(Can’t travel by train at this age, R Sreelekha explains why she skipped the trip to meet the PM Modi)
ട്രെയിനിൽ അഞ്ച് ദിവസത്തോളം നീളുന്ന യാത്ര ഈ പ്രായത്തിൽ പ്രയാസകരമാണ്. വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ലഭിച്ചെങ്കിലും അനാവശ്യമായി പൈസ ചെലവാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അവർ പറഞ്ഞു. വീട്ടിൽ 94 വയസ്സുള്ള അമ്മയുണ്ട്. സഹായത്തിന് നിൽക്കുന്ന ആൾ അവധിയിലായതിനാൽ അമ്മയെ തനിച്ചാക്കി അഞ്ച് ദിവസം മാറിനിൽക്കാൻ സാധിക്കില്ല എന്നും അവർ കൂട്ടിച്ചേർത്തു.
പാർട്ടി നേതൃത്വത്തോടോ സഹപ്രവർത്തകരോടോ ഉള്ള അനിഷ്ടം കാരണമല്ല യാത്ര ഒഴിവാക്കിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തേക്ക് മറ്റൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് അവരുടെ നിലപാട്.



