തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. കഴിഞ്ഞ തവണ ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ബി.എസ്. അനൂപും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അരുൺ രാജുവും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു (BJP Kerala Candidates). ഇരുവരും ഇത്തവണ എൻഡിഎ സ്ഥാനാർത്ഥികളായി മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്.
ചിറയിൻകീഴ് മണ്ഡലത്തിൽ ഇത്തവണ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ബി.എസ്. അനൂപ് പാർട്ടി വിട്ടത്. പ്രാദേശിക എതിർപ്പ് അവഗണിച്ചാണ് രമ്യയെ ഇറക്കിയതെന്നാണ് അനൂപിന്റെ പരാതി. അനൂപ് ചിറയിൻകീഴിലും അരുൺ രാജ് ചടയമംഗലത്തും എൻഡിഎയ്ക്ക് വേണ്ടി ജനവിധി തേടും. കെപിസിസി നിർവ്വാഹക സമിതി അംഗമായിരുന്ന അരുൺ രാജിന്റെ വിട്ടുപോക്ക് യൂത്ത് കോൺഗ്രസ് ക്യാമ്പുകൾക്കും വലിയ തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ചു. എൽഡിഎഫ് വിട്ടുവന്ന ആർജെഡി നേതാവ് സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് ബിജെപി കരമന ജയന് അവസരം നൽകിയത്. എന്നാൽ, ഈ മണ്ഡലത്തിൽ ഇടതുമുന്നണിയിൽ ആശയക്കുഴപ്പം തുടരുകയാണ്. തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് നിലവിലെ എംഎൽഎ ആന്റണി രാജുവിന് മത്സരിക്കാനാവില്ല. പകരം സ്ഥാനാർത്ഥിയെ ജനാധിപത്യ കേരള കോൺഗ്രസ് ഇതുവരെ പ്രഖ്യാപിക്കാത്തത് പ്രാദേശിക നേതൃത്വത്തിനിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

