കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ ബിഷ്വദ്വീപ് ദാസിനെ കസ്റ്റംസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ പ്രമുഖ ഐടി കമ്പനിയിലെ സീനിയർ എൻജിനീയറാണ്. ഭൂട്ടാൻ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബിഷ്വദ്വീപിന് പുറമെ അസമിൽ നിന്ന് നാല് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Bhutan vehicle smuggling case, 5 people including the main mastermind arrested)
ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് നിയമതടസ്സമില്ലെങ്കിലും കടുത്ത നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഭൂട്ടാൻ പൗരന്റെ പേരിലുള്ള വാഹനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ ഡി-രജിസ്‌ട്രേഷൻ നടത്തുകയും എൻ.ഒ.സി വാങ്ങുകയും വേണം.
എന്നാൽ ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ ഇതുവരെ ഒരു ലക്ഷ്വറി എസ്‌യുവി പോലും ഇത്തരത്തിൽ ഡി-രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രേഖകൾ ഒന്നും നൽകാതെ വ്യാജരേഖകൾ ചമച്ചാണ് വാഹനങ്ങൾ ഇന്ത്യയിലെത്തിച്ചിരുന്നത്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, ട്രക്കുകൾ എന്നിവയുൾപ്പെടെ 150-ഓളം വാഹനങ്ങളാണ് രാജ്യത്തേക്ക് അനധികൃതമായി കടത്തിയത്.
കേരളത്തിൽ നിന്ന് മാത്രം 15 ആഡംബര കാറുകളാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. പ്രമുഖ വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ എന്നിവരുടെ വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. പലരും തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് മൊഴി നൽകിയിട്ടുള്ളത്.

