തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായത് ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ച നടപടി അങ്ങേയറ്റം നിരാശാജനകമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. കണ്ണിൽ പൊടിയിടാൻ പോലുമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലില്ലെന്നും ‘ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷ’യെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(At least something could have been announced to put dust in the peoples’ eyes, John Brittas MP against the Union Budget 2026-27)
ഇ. ശ്രീധരനെ മുന്നിൽ നിർത്തി അതിവേഗ റെയിൽവേയുടെ പേരിൽ കേരളത്തെ കബളിപ്പിക്കുകയായിരുന്നു. പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികളിലും കേരളമില്ല. കഴിഞ്ഞ ബജറ്റുകളുടെ തുടർച്ചയില്ലാത്ത ബജറ്റാണിത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനായി ഒരു പദ്ധതിയുമില്ല എന്നും അദ്ദേഹം പറഞ്ഞു.
എയിംസ്, അതിവേഗ റെയിൽവേ തുടങ്ങിയ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളോട് ധനമന്ത്രി പുറംതിരിഞ്ഞു നിന്നു. അപൂർവ്വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും പോലെ കേരള ബജറ്റിലുണ്ടായിരുന്ന കാര്യങ്ങൾ കേന്ദ്രം ആവർത്തിക്കുകയാണ് ചെയ്തത്. കടലാമ സംരക്ഷണ കേന്ദ്രം പ്രഖ്യാപിച്ചതിനെ പരാമർശിച്ചാണ് ‘ഇനി ആമയിലാണ് പ്രതീക്ഷ’ എന്ന് അദ്ദേഹം പരിഹസിച്ചത്.

