ന്യൂഡൽഹി: ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ (High-Speed Rail Corridors) പ്രഖ്യാപിച്ച ബജറ്റിൽ കേരളം പൂർണ്ണമായും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു (Ashwini Vaishnaw). കേരളത്തിൽ നിലവിൽ റെയിൽവേയുടെ നിരവധി പ്രോജക്റ്റുകൾ പുരോഗമിക്കുന്നുണ്ടെന്നും കൂടുതൽ വ്യക്തത നൽകുന്നതിനായി തിങ്കളാഴ്ച (ഫെബ്രുവരി 2) സംസ്ഥാനത്തിനായി പ്രത്യേക വാർത്താസമ്മേളനം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഇതിനകം തന്നെ പ്രോജക്റ്റുകൾ നടക്കുന്നുണ്ട്. റെയിൽവേ പാതകൾ ഇരട്ടിപ്പിക്കാനും മൂന്ന്, നാല് പാതകൾക്കുമായുള്ള ഡി.പി.ആർ (DPR) തയ്യാറാക്കൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ കേരള സർക്കാരിന്റെ സജീവമായ സഹകരണം, പ്രത്യേകിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ആവശ്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഇന്ന് പ്രഖ്യാപിച്ച ഏഴ് ഇടനാഴികൾ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് വലിയ നേട്ടമുണ്ടാക്കും. ഇതിന്റെ ഗുണം ഭാവിയിൽ കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമെന്നാണ് കേന്ദ്ര നിലപാട്.
അതേസമയം , എയിംസ് (AIIMS), ശബരി പാത, പ്രത്യേക സാമ്പത്തിക പാക്കേജ്, കെ-റെയിൽ ബദൽ അതിവേഗ പാത എന്നിവയൊന്നും ബജറ്റിൽ ഇടംപിടിച്ചില്ല. അപൂർവ്വ ധാതു മണൽ ഖനനത്തിനായി കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ‘ധാതു ഇടനാഴി’ (Mineral Corridor) പ്രഖ്യാപിച്ചതാണ് ബജറ്റിലെ ഏക ആശ്വാസം.
കടലാമ സംരക്ഷണ കേന്ദ്രം, നാളികേര-കൊക്കോ പ്രോത്സാഹന പദ്ധതികൾ എന്നിവയും കേരളത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ കേരളത്തിനുള്ള റെയിൽവേ വിഹിതത്തെക്കുറിച്ചും വരാനിരിക്കുന്ന പുതിയ വന്ദേ ഭാരത് ട്രെയിനുകളെക്കുറിച്ചും മന്ത്രി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



