ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കുത്തഴിഞ്ഞ അവസ്ഥയ്ക്ക് തെളിവാണെന്ന് കെ.സി വേണുഗോപാൽ എം.പി. അഞ്ചുവർഷമായി വയറ്റിൽ കത്രികയുമായി കഴിയേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയുടെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.(Another victim of criminal negligence, KC Venugopal on the incident of forgetting scissors in housewife’s stomach)
സർക്കാർ സംവിധാനങ്ങൾ മനുഷ്യജീവൻ വെച്ച് പന്താടുകയാണ്. കോഴിക്കോട്ടെ ഹർഷിന മുതൽ നീളുന്ന മെഡിക്കൽ അനാസ്ഥയുടെ പട്ടികയിലെ പുതിയ ഇരയാണ് ഉഷയെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സാധാരണ തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഉഷയ്ക്ക്, 2021-ലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്നുവരെ ഒരു ജോലിക്ക് പോലും പോകാൻ കഴിയാത്ത വിധം ആരോഗ്യം ക്ഷയിച്ചു.
ഉഷയെ നേരിട്ട് വിളിച്ചപ്പോൾ തനിക്ക് ബോധ്യപ്പെട്ടത് അവർക്ക് സർക്കാർ ആശുപത്രികളെ ഇപ്പോൾ ഭയമാണ് എന്നതാണെന്ന് എം.പി പറഞ്ഞു. ഇനിയൊരു ശസ്ത്രക്രിയയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് പോകാൻ അവർ തയ്യാറല്ല. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും, ദുരിതമനുഭവിക്കുന്ന കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.പിയുടെ ഇടപെടലിനെത്തുടർന്ന് ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശോധനകൾ നടന്നു വരികയാണ്. ശസ്ത്രക്രിയയിലൂടെ വയറ്റിലെ കത്രിക പുറത്തെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

