തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഴി 4000 കോടി രൂപയുടെ നിക്ഷേപം സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത 629 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. പുതുതായി നിർമ്മാണം പൂർത്തിയായ 32 സ്കൂൾ കെട്ടിടങ്ങൾ ഫെബ്രുവരി 10-നകം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.(Minister V Sivankutty describes the changes in the education sector)
സ്കൂളുകളിൽ റോബോട്ടിക്സ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കൈറ്റ്’ വഴി ഫെബ്രുവരിയിൽ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-32 ഡെവലപ്‌മെന്റ് ബോർഡുകൾ ഈ കിറ്റിലുണ്ടാകും.
ഐ.ഒ.ടി അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിക്കാനും ബ്ലോക്ക് കോഡിങ്, പൈത്തൺ പ്രോഗ്രാമിങ് എന്നിവയിൽ വൈദഗ്ധ്യം നേടാനും ഇത് വിദ്യാർത്ഥികളെ സഹായിക്കും. 50 കോടി രൂപ ചെലവിൽ ആരംഭിച്ച 210 സ്കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ വഴി 420 ബാച്ചുകൾക്ക് നിലവിൽ പരിശീലനം നൽകുന്നുണ്ട്.
ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഔദ്യോഗിക വിവരങ്ങൾക്കായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സഹകരണത്തോടെ സജ്ജമാക്കിയ www.hseportal.kerala.gov.in എന്ന പുതിയ വെബ്സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം പൂർത്തിയായി. ഭാഷാ ന്യൂനപക്ഷങ്ങൾക്കായി ഉൾപ്പെടെ 597 ടൈറ്റിലുകളിലുള്ള പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. 11-ാം ക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ഫെബ്രുവരി രണ്ടാം വാരത്തിൽ പ്രകാശനം ചെയ്യും.
കാസർഗോഡ് കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കലാപ്രതിഭയായ സച്ചുവിന് നാഷണൽ സർവീസ് സ്കീം വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. മലയാള ഭാഷാ ബില്ലിനെതിരെ ഉയരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ സമഗ്രമായ മാറ്റത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



