തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഈ മാസം 24-നായിരുന്നു മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് പി.എസ്. പ്രശാന്ത് എസ്ഐടിക്ക് മുന്നിൽ ഹാജരാകുന്നത്.(Sabarimala gold theft case, SIT questions PS Prasant again)
ഇദ്ദേഹത്തോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ചില പ്രധാന രേഖകളുമായി എത്താനായിരുന്നു നിർദ്ദേശം. സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയ ചോദ്യം ചെയ്യലാണ് കഴിഞ്ഞ 24-ന് നടന്നത്.
1998 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ശബരിമലയിൽ നടന്ന സ്വർണ കൈമാറ്റങ്ങളും ഇടപാടുകളും വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കാലയളവിലെ ദേവസ്വം ബോർഡ് നടപടികളെക്കുറിച്ചാണ് എസ്ഐടി വിവരങ്ങൾ ശേഖരിക്കുന്നത്.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി കോടതി വീണ്ടും നീട്ടി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. അടുത്ത 14 ദിവസത്തേക്ക് കൂടി റിമാൻഡ് നീട്ടിയതോടെ ഫെബ്രുവരി 10-ന് പത്മകുമാറിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.



