തിരുവനന്തപുരം: അന്തരിച്ച ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ പ്രഖ്യാപിച്ചതോടെ, പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ആകാംക്ഷയേറുന്നു. രാഷ്ട്രീയ സേവനത്തിന് ഭരണകൂടം നൽകുന്ന ബഹുമതികൾ നിരസിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇതുവരെയുള്ള ചരിത്രം.(VS Achuthanandan’s Padma Vibhushan, Family is happy, will CPM change the history?)
സന്തോഷമുണ്ടെന്നാണ് കുടുംബത്തിൻ്റെ പ്രതികരണം. ഭരണകൂട ബഹുമതികൾ കമ്മ്യൂണിസ്റ്റുകാർ സ്വീകരിക്കേണ്ടതില്ലെന്ന നയപരമായ തീരുമാനമാണ് മുൻപ് പലപ്പോഴും സിപിഎം സ്വീകരിച്ചിട്ടുള്ളത്. നരസിംഹറാവു സർക്കാരിന്റെ കാലത്ത് പത്മവിഭൂഷൺ പ്രഖ്യാപിച്ചെങ്കിലും ഇ.എം.എസും പാർട്ടിയും അത് നിരസിച്ചു. 1996-ൽ ഭാരതരത്നത്തിനായി പരിഗണിച്ചെങ്കിലും പാർട്ടി നിലപാടിനെത്തുടർന്ന് ജ്യോതി ബസു അത് വേണ്ടെന്ന് വെച്ചു.
ഹർകിഷൻ സിങ് സുർജിതിന് പത്മവിഭൂഷൺ നൽകാനുള്ള നീക്കവും പാർട്ടി തടഞ്ഞിരുന്നു. ബുദ്ധദേബ് ഭട്ടാചാര്യ 2022-ൽ പത്മഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അത് പരസ്യമായി നിരസിക്കുകയാണ് ചെയ്തത്. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി വി.എസിന് നൽകിയിരിക്കുന്നത് മരണാനന്തര ബഹുമതി ആണെന്നത് ശ്രദ്ധേയമാണ്. പുരസ്കാര വാർത്തയിൽ വി.എസിന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചു കഴിഞ്ഞു. എന്നാൽ അവാർഡുകൾക്കായിട്ടല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനം എന്ന കർക്കശമായ നിലപാട് പാർട്ടി മാറ്റുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വി.എസിനും മെഗാസ്റ്റാർ മമ്മൂട്ടിക്കും ഉൾപ്പെടെ എട്ട് മലയാളികൾക്കാണ് ഇത്തവണ പത്മപുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്.



