Sunday, February 8, 2026
HomeKeralaഒന്നിച്ചു കളിച്ചു വളർന്നവർ ഒരേ മണ്ണിൽ അന്തിയുറങ്ങും; കബറടക്കം കഴിഞ്ഞു, മക്കളെ...

ഒന്നിച്ചു കളിച്ചു വളർന്നവർ ഒരേ മണ്ണിൽ അന്തിയുറങ്ങും; കബറടക്കം കഴിഞ്ഞു, മക്കളെ ഒരുനോക്ക് കാണാൻ വീൽചെയറിൽ ലത്തീഫെത്തി | Malayali Siblings Death UAE

ദുബായ്: അബുദാബി-ദുബായ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് മലയാളി സഹോദരങ്ങളെയും ദുബായ് സോനാപൂർ ഖബർസ്ഥാനിൽ കബറടക്കി. മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാർ (12), അസാം (8), അയാഷ് (5) എന്നിവർക്കാണ് വിതുമ്പുന്ന ഓർമ്മകളോടെ പ്രവാസി ലോകം യാത്രയയപ്പ് നൽകിയത്.

ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് അൽ ഷുഹാദ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നടന്ന കബറടക്ക ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് അബ്ദുൽ ലത്തീഫിനെ വീൽചെയറിലാണ് മൃതദേഹങ്ങൾ കാണാൻ എത്തിച്ചത്. നാല് മക്കളെയും ഒന്നിനുപിറകെ ഒന്നായി യാത്രയാക്കേണ്ടി വന്ന പിതാവിന്റെ നിലവിളി കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.

അബുദാബി ലിവ ഫെസ്റ്റിവൽ കഴിഞ്ഞ് ദുബായിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.

അപകടത്തിൽ പെട്ട അഷാസ്, അമ്മാർ, അയാഷ് എന്നിവരും വീട്ടുജോലിക്കാരി ബുഷ്‌റയും സംഭവദിവസം തന്നെ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അസാം തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

കുട്ടികളുടെ മാതാവ് വടകര സ്വദേശിനി റുക്‌സാന, 10 വയസ്സുകാരിയായ സഹോദരി ഇസ്സ എന്നിവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. റുക്‌സാനയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടുണ്ട്.

ബുഷ്‌റയുടെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കബറടക്കിയിരുന്നു. മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഈ അപകടത്തിൽ ലത്തീഫിനും കുടുംബത്തിനും ഇനി ആകെയുള്ള ആശ്വാസം മകൾ ഇസ്സ മാത്രമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates