തിരുവനന്തപുരം: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം പ്രതിരോധത്തിലാകുന്ന വിഷയങ്ങളിൽ ചർച്ച നിഷേധിക്കുന്നത് സ്പീക്കറുടെ പതിവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Attempt to save the Chief Minister, VD Satheesan against Speaker in the Assembly)
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് റദ്ദാക്കൽ നടപടി ഏത് വകുപ്പ് അനുസരിച്ചാണ് എന്ന് സതീശൻ ചോദിച്ചു. സഭാ ചട്ടങ്ങൾ ലംഘിച്ചാണ് സ്പീക്കറുടെ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. ഫണ്ട് തട്ടിപ്പ് വിവാദത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. സി.പി.എം ഈ വിഷയത്തിൽ പൂർണ്ണമായും പ്രതിരോധത്തിലാണ്. അതിനാൽ മുഖ്യമന്ത്രിയെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാനാണ് സ്പീക്കർ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതെന്ന് സതീശൻ പറഞ്ഞു.
രക്തസാക്ഷികളുടെ പേരിൽ പിരിച്ച പണം കൊള്ളയടിച്ച സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണം. വെറും പാർട്ടി അന്വേഷണമല്ല, മറിച്ച് നിയമപരമായ നടപടിയാണ് വേണ്ടത്. അഴിമതി പുറത്തുകൊണ്ടുവന്നയാൾക്കെതിരെ പാർട്ടി നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന് അർഹമായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.



