പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരു മഹായുദ്ധമാണെന്നും നൂറിലധികം സീറ്റുകൾ നേടി വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാരിന്റെ വികസന അവകാശവാദങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(We will win this great battle, says VD Satheesan)
ഒറ്റപ്പാലം മണ്ഡലത്തിലെ പി.കെ. ശശിയുടെ വിജയം ‘പ്രെസ്റ്റീജ് ഇഷ്യൂ’ ആണെന്ന് സതീശൻ പറഞ്ഞു. നൂറിലധികം സീറ്റുകളുമായി യുഡിഎഫ് മുന്നേറുമ്പോൾ ഒറ്റപ്പാലത്തുനിന്ന് പി.കെ. ശശി നേതൃത്വം നൽകാനുണ്ടാകും. സ്വതന്ത്ര ചിഹ്നമായ ‘തെങ്ങിൻ തോപ്പിലാണ്’ അദ്ദേഹം മത്സരിക്കുന്നതെങ്കിലും വോട്ടർമാർ അത് ‘കൈപ്പത്തി’ ചിഹ്നമായിത്തന്നെ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇടതുപക്ഷ സർക്കാർ വികസന കാര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ നൽകി. എന്നാൽ പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പണിതുവെന്ന എൽഡിഎഫ് വാദം വെറും ‘തള്ളൽ’ മാത്രമാണ്. 2011-16 കാലത്തെ കണക്കുകൾ പുറത്തുവിടാൻ അദ്ദേഹം സർക്കാരിനെ വെല്ലുവിളിച്ചു.
താമരശ്ശേരി ബിഷപ്പ് മുതൽ ജി. സുധാകരൻ വരെയുള്ളവർക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, പിണറായി വിജയന് ‘ഭാഷാ പണ്ഡിതൻ’ അവാർഡ് നൽകണമെന്നും പരിഹസിച്ചു. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് സതീശൻ ആരോപിച്ചു. തൃപ്പൂണിത്തുറയിലും പത്തനംതിട്ടയിലും ഈ ‘ഡീൽ’ വ്യക്തമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ട് യുഡിഎഫ് പൊളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിനെ ‘തീവ്ര വലതുപക്ഷ പാർട്ടി’ എന്ന് വിശേഷിപ്പിച്ച സതീശൻ,തിരഞ്ഞെടുപ്പിനെക്കുറിച്ച് ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

