കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം സംസ്ഥാനത്തുടനീളം പ്രകടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.(UDF will come to power by winning more than hundred seats, says VD Satheesan)
ഒരു ഡസനോളം മന്ത്രിമാർ ഇത്തവണ പരാജയപ്പെടുമെന്ന് സതീശൻ പ്രവചിച്ചു. തിരുവനന്തപുരത്ത് എട്ട് സീറ്റുകൾ വരെ യുഡിഎഫ് നേടും. കൊല്ലത്ത് ഏഴോ എട്ടോ സീറ്റുകൾ ലഭിക്കാം. കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള മണ്ഡലങ്ങൾ എണ്ണിത്തീരുമ്പോൾ തന്നെ യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
എൽഡിഎഫ് പലയിടങ്ങളിലും അവിശുദ്ധമായ രാഷ്ട്രീയ ‘ഡീലുകൾ’ ഉണ്ടാക്കിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും ഈ വോട്ട് കച്ചവടം പ്രകടമാണ്. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടാണ്. എന്നാൽ എസ്ഡിപിഐ ഇടതുപക്ഷത്തോടൊപ്പമാണെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

