ആലപ്പുഴ: പിണറായി വിജയൻ സർക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. കേരളത്തെ ‘നരക കേരളം’ ആക്കി മാറ്റിയെന്നും ക്രിമിനലുകൾ വാഴുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Turned Kerala into hell, G Sudhakaran lashes out at CM Pinarayi Vijayan )
സിപിഎമ്മിന്റെ തകർച്ചയ്ക്ക് കാരണം പിണറായി വിജയനാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. 64 സിപിഎം എംപിമാർ ഉണ്ടായിരുന്ന കാലത്ത് നിന്ന് ഇന്ന് അത് ആറിലേക്ക് ചുരുങ്ങി. കേരളത്തിൽ പിണറായിക്ക് വിജയിപ്പിക്കാൻ കഴിഞ്ഞത് ഒരു എംപിയെ മാത്രമാണ്. പാർട്ടിയുടെ ഈ അവസ്ഥയ്ക്ക് പിണറായിക്ക് വലിയ പങ്കുണ്ട്. അദ്ദേഹം പിബിയിൽ ഉറങ്ങുകയായിരുന്നോ എന്ന് ജി സുധാകരൻ ചോദിച്ചു.
താൻ രാഷ്ട്രീയം തുടങ്ങിയ കാലത്ത് പിണറായി വിജയനെ ആർക്കും അറിയില്ലായിരുന്നുവെന്നും എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്ന താൻ സ്വാതന്ത്ര്യം അടിയറവ് വയ്ക്കാനില്ല എന്നും അദ്ദേഹം പറഞ്ഞു. തന്നെ പിണറായി കോൺഗ്രസ്-ബിജെപി സഖ്യത്തിന്റെ ആളായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു. ബിജെപി ഒരു മതേതര പ്രസ്ഥാനമല്ല. അവരുടെ പിന്തുണ താൻ തേടിയിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ പിന്തുണ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാനെയും അദ്ദേഹം വിമർശിച്ചു. സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെയും സുധാകരൻ പരിഹസിച്ചു. ദാരിദ്ര്യത്തിൽ ജനിച്ച രണ്ട് സിപിഎം സ്ഥാനാർത്ഥികൾ ഇന്ന് കോടീശ്വരന്മാരാണ്. അവർ എങ്ങനെ ഇത്രയും വലിയ സമ്പാദ്യമുണ്ടാക്കി എന്ന് ജനങ്ങളോട് പറയണം. ക്രിമിനലുകളെ സംരക്ഷിക്കുന്ന സർക്കാരാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ ജില്ലയിൽ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്നും തന്റെ സ്വാതന്ത്ര്യം പിണറായി വിജയന് മുന്നിൽ അടിയറവ് വെക്കാനില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ ആവർത്തിച്ചു. നാളത്തെ തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും യുഡിഎഫിന്റെ ഒൻപത് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

