തിരുവനന്തപുരം: നാടകീയമായ ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായെന്ന് സൂചന. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ കണ്ണൂരിൽ മുൻ മേയർ ടി.ഒ. മോഹനൻ സ്ഥാനാർത്ഥിയാകും. രണ്ടാംഘട്ട പട്ടിക ഇന്ന് രാവിലെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും.(TO Mohanan in Kannur, no seat for K Sudhakaran, Congress will announce the second phase candidate list soon)
കണ്ണൂർ: ടി.ഒ. മോഹനൻ, നേമം: കെ.എസ്. ശബരീനാഥൻ, കോന്നി: സതീഷ് കൊച്ചുപറമ്പിൽ, ആറന്മുള: അബിൻ വർക്കി, കൊച്ചി: മുഹമ്മദ് ഷിയാസ്, നെയ്യാറ്റിൻകര: എൻ. ശക്തൻ, സുധീർ ഷാ പാലോട് (വാമനപുരം), പഴകുളം മധു (റാന്നി), റോയ് കെ. പൗലോസ് (ഇടുക്കി), നാട്ടകം സുരേഷ് (ഏറ്റുമാനൂർ) എന്നിങ്ങനെയാണ് പ്രധാന സ്ഥാനാർഥി നിർദേശങ്ങൾ.
ഉറച്ച നിലപാടിലായിരുന്നു കെ. സുധാകരൻ. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നതോടെ വലിയൊരു രാഷ്ട്രീയ പൊട്ടിത്തെറി സുധാകരന്റെ ഭാഗത്തുനിന്നുണ്ടാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. “ബാക്കി നാളെ നോക്കാം” എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും തുടരുകയാണ്. അടൂർ പ്രകാശ് എംപിക്കും സീറ്റ് ലഭിക്കില്ല.

