കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു ‘സമ്മാനം’ കാത്തിരിക്കുന്നുണ്ടെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അൻവറിനെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിലുള്ള സൂചനകൾ അദ്ദേഹം നൽകിയത്.(There will be a prize for Beypur, VD Satheesan asks the people to make PV Anvar to win)
ബേപ്പൂരിലെ സുൽത്താനായി നമ്മുടെ പി.വി. അൻവർ നിയമസഭയിലേക്ക് വരും. വെറും എംഎൽഎ ആയിട്ടായിരിക്കില്ല അദ്ദേഹം വരുന്നത്. ബേപ്പൂരിന് പ്രത്യേക പരിഗണന ലഭിക്കും. നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനമുണ്ടാകും. ഇനി വിശ്രമമില്ലാതെ പ്രവർത്തിക്കുക, എന്ന് സതീശൻ അൻവറിന്റെ പ്രചാരണ യോഗത്തിൽ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അൻവർ മന്ത്രിസഭയിലുണ്ടാകുമെന്ന കൃത്യമായ സൂചനയാണ് സതീശൻ നൽകിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് നാളെ വൈകുന്നേരത്തോടെ തിരശ്ശീല വീഴും. മുന്നണികളുടെ ശക്തിപ്രകടനമായ ‘കലാശക്കൊട്ട്’ നാളെ കേരളത്തിലുടനീളം അരങ്ങേറും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാർത്ഥികൾ.
ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ലഭിച്ചതെങ്കിലും ആവേശകരമായ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. മുന്നണികൾ തമ്മിലുള്ള ‘ഡീൽ’ ആരോപണങ്ങളിലാണ് പ്രചാരണം തുടങ്ങിയത്. കോൺഗ്രസ് പിരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് വെട്ടിച്ചെന്ന ആരോപണം രാഷ്ട്രീയ ചർച്ചയായി. കണ്ണൂരിലെ വ്യാജ ആധാർ കാർഡ് നിർമ്മാണ ആരോപണം അവസാന ഘട്ടത്തിൽ വലിയ ചർച്ചയായി. സംവാദ വെല്ലുവിളികളും ആരോപണ പ്രത്യാരോപണങ്ങളും പാരമ്യതയിൽ എത്തിനിൽക്കെ, നാളത്തെ കലാശക്കൊട്ടോടെ പരസ്യപ്രചാരണം അവസാനിക്കും.

