തിരുവനന്തപുരം: കേരളത്തിലെ പോളിംഗ് ശതമാനത്തിന്റെ അന്തിമ കണക്കുകൾ പുറത്തുവിടാൻ വൈകുന്നതിൽ അസ്വാഭാവികതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കണക്കുകൾ മനപ്പൂർവ്വം വൈകിപ്പിക്കുകയല്ലെന്നും കൃത്യത ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി. വിവരങ്ങൾ വൈകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനങ്ങൾക്കും പരാതികൾക്കും പിന്നാലെയാണ് കമ്മീഷന്റെ വിശദീകരണം.(There is nothing unusual about the delay in polling details being out, says Election Commission)
വരണാധികാരികൾ ഓരോ ബൂത്തിലെയും വിവരങ്ങൾ ക്രോഡീകരിച്ചു വരികയാണെന്നും ഇത് പൂർത്തിയായാൽ ഉടൻ അന്തിമ കണക്കുകൾ ഔദ്യോഗികമായി പുറത്തുവിടുമെന്നും കമ്മീഷൻ അറിയിച്ചു. ഓരോ ബൂത്തിലെയും കൃത്യമായ വോട്ടിംഗ് നില അതാത് ബൂത്തുകളിലെ രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് പോളിംഗ് ദിവസം തന്നെ നൽകിയിട്ടുണ്ട്.
വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ കണക്കുകൾ വരാത്തത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയത്തിന് ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണന് കത്തയച്ചിരുന്നു. ഇതിലാണ് കമ്മീഷന്റെ വിശദീകരണം.

