കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനം ഉയർത്തി. കേരളം തകരണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും, ദുരന്തങ്ങളെ നേരിടാൻ നാട് ഒന്നിച്ചുനിന്നപ്പോൾ കേന്ദ്രവും പ്രതിപക്ഷവും മുഖംതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The Center’s desire is to destroy Kerala, says CM Pinarayi Vijayan )
തുടർഭരണത്തിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 2021-ലെ പ്രകടനപത്രികയിലെ ഭൂരിഭാഗം വാഗ്ദാനങ്ങളും എൽഡിഎഫ് സർക്കാർ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. കേരളത്തെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമാക്കി മാറ്റാൻ സാധിച്ചത് എൽഡിഎഫ് ഭരണത്തുടർച്ചയുടെ വലിയ നേട്ടമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
യുഡിഎഫും ബിജെപിയും കോർപ്പറേറ്റുകളെ സഹായിക്കുന്ന ഒരേ സാമ്പത്തിക നിലപാടാണ് സ്വീകരിക്കുന്നത്. ഇത് കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല എന്നത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാട് തീർത്തും സമാധാനപരമായ അന്തരീക്ഷത്തിലാണ് മുന്നോട്ട് പോകുന്നത്. വികസനവും സമാധാനവും ഒത്തുചേരുന്ന ‘കേരള മോഡൽ’ ലോകശ്രദ്ധ നേടിയതായും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ബോധ്യത്തിൽ എൽഡിഎഫ് ചെയ്ത നല്ല കാര്യങ്ങൾ ഉണ്ടെന്നും, അതിനാൽ തന്നെ ജനങ്ങൾ എൽഡിഎഫിന് ഇത്തവണയും കരുത്തുറ്റ പിന്തുണ നൽകുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം നാളെ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്. ഏപ്രിൽ മൂന്ന് വരെ നീളുന്ന പര്യടനത്തിൽ സംസ്ഥാനത്തെ 48 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

