തിരുവനന്തപുരം: കർണാടകയിലടക്കം കോൺഗ്രസിനെ അധികാരത്തിലേറ്റിയ ‘ഗ്യാരന്റി’ മോഡൽ കേരളത്തിലും നടപ്പിലാക്കാൻ രാഹുൽ ഗാന്ധി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരന്റികളിൽ തീരുമാനമെടുക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. ‘പുതുയുഗ യാത്ര’യുടെ സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്.(Rahul Gandhi with 5 guarantees to capture Kerala, UDF says it will implement them in the first cabinet meeting)
സ്ത്രീകളെയും യുവാക്കളെയും വയോജനങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് രാഹുൽ നടത്തിയത്. കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര. നിലവിലെ ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും. കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ വീതം നൽകും. തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.
സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന ‘സിജെപി’ പരാമർശം ഉയർത്തിയാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്നെ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തു, എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെ അവർ തൊടുന്നില്ല. മോദിയെ ട്രംപ് നിയന്ത്രിക്കുമ്പോൾ, പിണറായിയെ നിയന്ത്രിക്കുന്നത് മോദിയാണ് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

