തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ അന്തിമവും കൃത്യവുമായ കണക്കുകൾ പുറത്തുവിടാത്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്. നിയോജക മണ്ഡലം തിരിച്ചുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടുകളുടെ നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ചു.(Polling data and postal ballot count should be uploaded immediately, Opposition leader VD Satheesan writes to Election Commission)
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ വോട്ടിംഗ് വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഓരോ മണ്ഡലത്തിലെയും കൃത്യമായ പോളിംഗ് ശതമാനവും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കണം.
കണക്കുകൾ പുറത്തുവിടുന്നതിലുണ്ടാകുന്ന അസ്വാഭാവികമായ കാലതാമസം വലിയ സംശയങ്ങൾക്ക് വഴിമരുന്നിടുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇത്തരം ആശങ്കകൾ പരിഹരിക്കാൻ സുതാര്യമായ നടപടികൾ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇത്തവണ കനത്ത പോളിംഗ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, ഓരോ വോട്ടും ഫലത്തെ സ്വാധീനിക്കുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. പ്രത്യേകിച്ച്, പോസ്റ്റൽ വോട്ടുകളുടെ എണ്ണത്തിൽ മുൻവർഷങ്ങളേക്കാൾ വർദ്ധനവുണ്ടായേക്കാമെന്ന സൂചനകൾ പുറത്തുവരുന്നത് രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നുണ്ട്. കമ്മീഷന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

