ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഷേധിച്ച് പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഡി സി സി പ്രസിഡൻ്റ് സജി ജോസഫ് സ്വതന്ത്രനായി ജനവിധി തേടും.(Mass resignations in Kuttanad Congress, Strong protests over candidate announcement)
വാർത്താസമ്മേളനത്തിലാണ് വിമത നേതാക്കൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കുട്ടനാട്ടുകാരനായ സ്ഥാനാർത്ഥി വേണമെന്ന പ്രവർത്തകരുടെ ആവശ്യം നേതൃത്വം അവഗണിച്ചു. കുട്ടനാടിനെ വിൽപ്പനച്ചരക്കാക്കാൻ അനുവദിക്കില്ല എന്നാണ് ഇവർ പറഞ്ഞത്.
കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. വേദനയോടെയാണ് കോൺഗ്രസ് വിടുന്നതെന്നും കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നും സജി ജോസഫ് പറഞ്ഞു. നാളെ പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

