തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ധാരണയായി. നേമം മണ്ഡലം തിരിച്ചുപിടിക്കാൻ യുവനേതാവ് കെ.എസ്. ശബരീനാഥനെ ഇറക്കാനാണ് കോൺഗ്രസ് നീക്കം. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ശബരീനാഥൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതെങ്കിലും, ആ സീറ്റ് യു.ഡി.എഫ് ഘടകകക്ഷിയായ സി.എം.പി സ്ഥാനാർത്ഥിക്കായി നീക്കിവെച്ചതോടെയാണ് ശബരീനാഥനെ നേമത്തേക്ക് പരിഗണിച്ചത്.(KS Sabarinathan to contest in Nemom in Assmbly Elections)
അടുത്തിടെ നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ നിന്ന് വിജയിച്ച ശബരീനാഥൻ, നഗരമേഖലയിൽ പാർട്ടിക്ക് വലിയ ഉണർവ് നൽകിയിരുന്നു. ഇത് നിയമസഭാ പോരാട്ടത്തിലും ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന മീനാങ്കൽ കുമാർ നെടുമങ്ങാട് സ്ഥാനാർത്ഥിയായേക്കും.
വാമനപുരത്ത് മുതിർന്ന നേതാവ് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. അരുവിക്കര, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. ഇവിടെ ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് വീണ്ടും ഡൽഹിയിൽ യോഗം ചേരും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സിറ്റിംഗ് എം.എൽ.എമാർ ഉൾപ്പെടെയുള്ള 31 പേരുടെ ആദ്യ പട്ടികയ്ക്ക് ഹൈക്കമാൻഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു.

