തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് വേദിയിൽ ലൗ ജിഹാദുമായി ബന്ധപ്പെട്ട് പി.കെ. കൃഷ്ണദാസ് നടത്തിയ പരാമർശം വിവാദമാകുന്നു. എന്നാൽ, കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തെത്തി.(If LDF and UDF come to power, they will promote love jihad, says PK Krishnadas)
കാട്ടാക്കടയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് കൃഷ്ണദാസ് വിദ്വേഷകരമായ ആരോപണങ്ങൾ ഉന്നയിച്ചത്. എൽഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നും ഹിന്ദു, ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം ആരോപിച്ചു. കൃഷ്ണദാസിന്റെ പ്രസ്താവനയിൽ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. അങ്ങനെയൊരു അഭിപ്രായം പാർട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ അത് പ്രകടന പത്രികയിൽ ഉണ്ടാകുമായിരുന്നു, അതില്ലല്ലോ എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ലൗ ജിഹാദ് ഉണ്ടെന്നും എന്നാൽ അതിനെ നിർവചിക്കുന്നതിലാണ് പ്രശ്നമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

