തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉറച്ചുനിന്നു. സിറ്റിംഗ് എംപിമാർ ആർക്കും ഇത്തവണ നിയമസഭയിലേക്ക് ടിക്കറ്റ് നൽകില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.(High command says MPs should not contest, Congress second phase candidate list today)
സ്ഥാനാർത്ഥി നിർണ്ണയത്തിനായി മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന യോഗം വ്യാഴാഴ്ച പുലർച്ചെ 2.30 വരെ നീണ്ടുനിന്നു. ദീർഘനേരം നീണ്ട ചർച്ചകൾക്കൊടുവിലും പെരുമ്പാവൂർ ഉൾപ്പെടെ ആറ് തർക്ക സീറ്റുകളിൽ തീരുമാനമെടുക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിന് വിട്ടു.
എറണാകുളം ജില്ലയിലെ നിർണ്ണായക സീറ്റായ കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥിയാകും. ബാക്കിയുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാംഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കും. മികച്ച സ്ഥാനാർത്ഥികളെയാണ് പാർട്ടി കണ്ടെത്തിയിട്ടുള്ളതെന്നും സീറ്റ് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
നാലോ അഞ്ചോ സീറ്റുകളിൽ മാത്രമാണ് ഇനി ചർച്ചകൾ തുടരാനുള്ളതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. മറ്റെല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞു. എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

