തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി കേരളം ഉറ്റുനോക്കുന്നത് മെയ് നാലിന്റെ വിധിദിനത്തിലേക്ക്. റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ ഇത്തവണത്തെ കണക്കുകൾ രാഷ്ട്രീയ മുന്നണികളെ ഒരുപോലെ ആകാംക്ഷയിലാഴ്ത്തുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.(Heavy polling, 78.27% recorded, counting of votes on May 4)
ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. കഴിഞ്ഞ തവണത്തെ മികച്ച പ്രകടനം ആവർത്തിക്കാൻ കഴിയുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ. എന്നാൽ, ശക്തമായ ഭരണവിരുദ്ധ തരംഗമാണ് പോളിംഗിൽ പ്രതിഫലിച്ചതെന്നും ചുരുങ്ങിയത് 80 സീറ്റുകൾ നേടുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു. അനുകൂല സാഹചര്യമുണ്ടായാൽ സീറ്റ് നില 100 കടക്കുമെന്നും തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. അതേസമയം, മൂന്ന് സീറ്റുകളിലെങ്കിലും വിജയം ഉറപ്പാണെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട് (81.36%), പാലക്കാട് (80.56%) ജില്ലകളിലാണ്. എറണാകുളം (79.89%), മലപ്പുറം (79.82%), കാസർകോട് (79.11%), വയനാട് (78.81%), കണ്ണൂർ (78.60%) എന്നീ ജില്ലകളിലും മികച്ച പോളിംഗ് നടന്നു.
മറ്റ് ജില്ലകളിലെ കണക്കുകൾ പരിശോധിച്ചാൽ ആലപ്പുഴയിൽ 77.39 ശതമാനവും, ഇടുക്കിയിൽ 77.15 ശതമാനവും, തൃശ്ശൂരിൽ 77.11 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 77.04 ശതമാനവും കൊല്ലത്ത് 76.29 ശതമാനവും കോട്ടയത്ത് 74.77 ശതമാനവും പോളിംഗ് നടന്നപ്പോൾ, സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് പത്തനംതിട്ട (70.76%) ജില്ലയിലാണ്. എസ് ഐ ആറിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പരീക്ഷണമെന്ന നിലയിൽ മലബാറിലെ വോട്ട് നില ആർക്കൊപ്പം നിൽക്കുമെന്നത് നിർണ്ണായകമാണ്.

