ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ രാഷ്ട്രീയ മാറ്റത്തെയും സ്ഥാനാർത്ഥിത്വത്തെയും പരിഹസിച്ച് എ. വിജയരാഘവൻ. ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉദ്ധരിച്ച് വലതുപക്ഷത്തേക്ക് പോകുന്ന ആദ്യത്തെ ആളായിരിക്കും സുധാകരനെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.(G Sudhakaran does not deserve even a shred of sympathy, A Vijayaraghavan)
പാർട്ടിയേക്കാൾ ഉപരിയായി വ്യക്തിപരമായ അധികാരത്തിനാണ് സുധാകരൻ മുൻഗണന നൽകുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. മരിക്കുന്നത് വരെ എംഎൽഎ ആയി തുടരണമെന്നാണ് സുധാകരന്റെ ആഗ്രഹം. അത് നടക്കാതെ വന്നപ്പോഴാണ് അദ്ദേഹം പാർട്ടി വിട്ടത്. ഇത്തരം ദുരാഗ്രഹങ്ങൾക്കൊപ്പം നിൽക്കാൻ സിപിഎമ്മിന് കഴിയില്ല എന്നും വിജയരാഘവൻ പറഞ്ഞു.
വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും ഫോൺ കോളുകൾക്ക് കാത്തിരുന്ന സുധാകരൻ മനഃപൂർവ്വമാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻ ഇന്ന് യുഡിഎഫിന്റെ ബ്ലോക്ക് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു. അദ്ദേഹത്തിന് പിന്തുണ നൽകാൻ തീരുമാനിച്ച സാഹചര്യം വിശദീകരിക്കുന്നതിനാണ് കോൺഗ്രസ് നേതൃത്വം യോഗം വിളിച്ചുചേർത്തത്. ആലപ്പുഴയിലെയും അമ്പലപ്പുഴയിലെയും സിപിഎമ്മിന്റെ കരുത്തനായ നേതാവായിരുന്ന ജി. സുധാകരന്റെ മാറ്റം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.

