കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കാസർഗോഡ് ഡിസിസിയിൽ പൊട്ടിത്തെറി. ജില്ലാ നേതൃത്വവുമായോ പ്രാദേശിക പ്രവർത്തകരുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് അടിച്ചേൽപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം.(DCC unhappy with Sandeep Varier in Thrikaripur, meeting tomorrow)
കെപിസിസി തന്നിഷ്ടപ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയാണെന്നും ജില്ലയിലെ മുതിർന്ന നേതാക്കളെ ഇരുട്ടിൽ നിർത്തിയാണ് ഈ നീക്കമെന്നും ഡിസിസി ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. മണ്ഡലത്തിൽ വേരുകളുള്ള പ്രാദേശിക നേതാക്കളെ തഴഞ്ഞ് പുറത്തുനിന്നുള്ള ആളെ കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടാക്കുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ പെട്ടെന്ന് തന്നെ സ്ഥാനാർത്ഥിയാക്കുന്നതിനോട് ഒരു വിഭാഗം പ്രവർത്തകർക്ക് യോജിപ്പില്ല. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കാസർകോട്ടെ മുതിർന്ന നേതാക്കൾ അടിയന്തര യോഗം ചേർന്നു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, ബാലകൃഷ്ണൻ പെരിയ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വിഷയം ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിനായി നാളെ അടിയന്തര ഡിസിസി യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

