ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഭാഗമായി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ഡൽഹിയിൽ ചേരും (Pinarayi Vijayan Election 2026). മുഖ്യമന്ത്രി പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവരുടെ സ്ഥാനാർത്ഥിത്വവും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പങ്കാളിത്തവും സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ നാളത്തെ യോഗത്തിൽ ഉണ്ടായേക്കും.
തുടർഭരണം ലക്ഷ്യമിടുന്ന ഇടത് മുന്നണിയെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് പാർട്ടി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം സ്വയം പിന്മാറാത്ത പക്ഷം ഇത്തവണയും മത്സരരംഗത്തുണ്ടാകും. പിണറായിക്ക് പുറമെ രണ്ടാമതൊരു പി.ബി അംഗം കൂടി മത്സരിക്കുകയാണെങ്കിൽ അത് എ. വിജയരാഘവൻ ആയിരിക്കും. വിജയരാഘവൻ മത്സരരംഗത്തിറങ്ങിയാൽ മലമ്പുഴ അല്ലെങ്കിൽ പൊന്നാനി മണ്ഡലങ്ങളിലാകും പരിഗണിക്കുക.പാർട്ടി സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ എം.വി. ഗോവിന്ദൻ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല എന്നാണ് നിലവിലെ റിപ്പോർട്ട്. സംഘടനാ ചുമതലകളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കും.
കേന്ദ്ര കമ്മിറ്റിയിൽ നിന്ന് കുറഞ്ഞത് നാല് പേരെങ്കിലും മത്സരരംഗത്തുണ്ടാകാനാണ് സാധ്യത.കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ വീണ്ടും ജനവിധി തേടും.തോമസ് ഐസക് (അരൂർ), സി.എസ്. സുജാത (കായംകുളം), പി. സതീ ദേവി എന്നിവരുടെ പേരുകളും പാർട്ടി ഗൗരവമായി പരിഗണിക്കുന്നുണ്ട്.
തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിടുന്ന എൽഡിഎഫിന് ശക്തമായ നേതൃനിരയെ തന്നെ അണിനിരത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.
Story Summary: The CPIM Politburo will meet tomorrow in Delhi to finalize the candidacy of Pinarayi Vijayan and A. Vijayaraghavan for the upcoming Kerala Assembly elections. While CM Pinarayi Vijayan is expected to lead the front, A. Vijayaraghavan might contest from Malampuzha or Ponnani. Several Central Committee members, including KK Shailaja and Thomas Isaac, are also in the fray.

