വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രിയങ്ക ഗാന്ധി എംപി. വയനാട് നേരിടുന്ന വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാതലായ പ്രശ്നങ്ങളിൽ ഇരു സർക്കാരുകളും ജനങ്ങളെ കൈവിടുകയാണെന്ന് ബത്തേരിയിൽ നടന്ന റോഡ് ഷോയിൽ അവർ കുറ്റപ്പെടുത്തി.(Cowards are ruling at the Centre and Kerala, Priyanka Gandhi lashes out)
വയനാട്ടിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വന്യജീവി ആക്രമണം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് പ്രിയങ്ക ആരോപിച്ചു. വനനിയമം കൃത്യമായി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്നും അവർ പറഞ്ഞു. കേരളം ഇന്ന് കടത്തിൽ മുങ്ങിയിരിക്കുകയാണ്. പത്ത് വർഷമായി ജനങ്ങളെക്കുറിച്ച് ചിന്തയില്ലാത്ത സർക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത്. എല്ലായിടത്തും അഴിമതി പടർന്നു പിടിച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ്. എഫ്.സി.ആർ.എ നിയമം ദുരുപയോഗം ചെയ്ത് ക്രിസ്ത്യൻ എൻജിഒകളെ വേട്ടയാടുകയാണെന്നും പ്രിയങ്ക ആരോപിച്ചു. തൊഴിലില്ലായ്മ രൂക്ഷമായതോടെ കേരളത്തിലെ യുവാക്കൾ നാടുവിടുകയാണ്. കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കളാണ്. ആർജ്ജവമുള്ള ഒരു സർക്കാരാണ് കേരളം ഭരിക്കേണ്ടതെന്നും അവർ പറഞ്ഞു. പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രിയങ്കയുടെ സാന്നിധ്യം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം പകർന്നിട്ടുണ്ട്.

