തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 11 അംഗ സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ 97 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. കോൺഗ്രസിൽ നിന്നും ആർജെഡിയിൽ നിന്നും എൻഡിഎ പാളയത്തിലെത്തിയ പ്രമുഖർക്ക് പട്ടികയിൽ ഇടം ലഭിച്ചു.(BJP’s third list of candidates out, Karamana Jayan in Thiruvananthapuram)
തിരുവനന്തപുരം ജില്ലയിൽ കരമന ജയൻ (തിരുവനന്തപുരം സെൻട്രൽ), ബി.എസ്. അനൂപ് (ചിറയിൻകീഴ്), വിവേക് ഗോപൻ (അരുവിക്കര), ടി.എൻ. സുരേഷ് (കോവളം), രാജശേഖരൻ നായർ (നെയ്യാറ്റിൻകര) എന്നിങ്ങനെയാണ്. വി. രതീഷ് (പീരുമേട്), രവീന്ദ്രനാഥ് വാകത്താനം (പുതുപ്പള്ളി), അജിമോൻ (മാവേലിക്കര), പന്തളം പ്രതാപൻ (അടൂർ), കെ.ആർ. രാജേഷ് (ചവറ), ആർ.എസ്. അരുൺ രാജ് (ചടയമംഗലം) എന്നിങ്ങനെ മത്സരിക്കും.
ചിറയിൻകീഴ് മുൻ കോൺഗ്രസ് സ്ഥാനാർത്ഥി ബി.എസ്. അനൂപും യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ആർ.എസ്. അരുൺ രാജുമാണ് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളായത്. രമ്യ ഹരിദാസിനെ ചിറയിൻകീഴിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് അനൂപ് പാർട്ടി വിട്ടത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന ടി.എൻ. സുരേഷ്, അത് ലഭിക്കാത്തതിനെത്തുടർന്ന് ഐഎസ്ജെഡിയിൽ ചേരുകയും കോവളത്ത് എൻഡിഎ സ്ഥാനാർത്ഥിയാവുകയും ചെയ്തു. തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്ഥാനാർത്ഥി സുധീർ കരമനയും യുഡിഎഫിന്റെ സി.പി. ജോണും കരമന ജയനും തമ്മിലുള്ള അതിശക്തമായ ത്രികോണ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങിയത്.

