ആലപ്പുഴ: ഭരണത്തുടർച്ചയുടെ കരുത്തിൽ മണ്ഡലം നിലനിർത്താൻ ഇടതുമുന്നണിയും, പുതുമുഖത്തെ ഇറക്കി അട്ടിമറി വിജയം ലക്ഷ്യമിട്ട് യുഡിഎഫും മാവേലിക്കരയിൽ നേർക്കുനേർ പോരാടുന്നു. എം.എസ്. അരുൺ കുമാറിനെത്തന്നെയാണ് എൽഡിഎഫ് ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്. മുൻ ജൂഡോ താരം കൂടിയായ അഡ്വ. മുത്താര രാജിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.(Assembly elections, A fierce battle to be unveiled in Mavelikara)
സിപിഎമ്മിന്റെ യുവമുഖമായ എം.എസ്. അരുൺ കുമാർ 2021-ലെ കന്നി അങ്കത്തിൽ 24,717 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്. രണ്ടാം പിണറായി സർക്കാരിന്റെ വികസന പദ്ധതികളും മണ്ഡലത്തിൽ നടപ്പിലാക്കിയ ജനകീയ ഇടപെടലുകളുമാണ് അരുൺ കുമാറിന്റെ പ്രധാന പ്രചാരണ വിഷയങ്ങൾ.
ദേശീയ ജൂഡോ താരം, അഭിഭാഷക, എഐസിസി എസ്‌സി വിഭാഗം ദേശീയ കോർഡിനേറ്റർ എന്നീ നിലകളിൽ ശ്രദ്ധേയയായ അഡ്വ. മുത്താര രാജിനെയാണ് കോൺഗ്രസ് ഇത്തവണ മാവേലിക്കരയിൽ നിയോഗിച്ചിരിക്കുന്നത്. ‘മാവേലിക്കരയുടെ മുത്താകും മുത്താര’ എന്ന പ്രചാരണ വാചകവുമായി മണ്ഡലത്തിലുടനീളം ഓടിനടന്നാണ് മുത്താരയുടെ വോട്ട് ശേഖരണം.

