പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് കോങ്ങാട് മണ്ഡലത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയ മന്ത്രി, എൻഡിഎ അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന പ്രധാന വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു.(2 free gas cylinders for Onam and Christmas, Nirmala Sitharaman in Palakkad )
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും. ഓണത്തിനും ക്രിസ്മസിനുമായി വർഷത്തിൽ രണ്ട് സൗജന്യ പാചകവാതക സിലിണ്ടറുകൾ നൽകും. എല്ലാ വീടുകളിലും സൗജന്യ കുടിവെള്ളം എത്തിക്കും. ഇത് ‘മോദിയുടെ ഗ്യാരണ്ടി’യാണെന്നും മന്ത്രി വ്യക്തമാക്കി.
കോങ്ങാട് എംഎൽഎ ശാന്തകുമാരിയും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ പണം അനുവദിച്ചിട്ടും മണ്ഡലത്തിൽ റോഡുകളോ പാലങ്ങളോ ആശുപത്രികളോ നിർമ്മിക്കുന്നില്ല. കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. മരിച്ചാൽ സംസ്കരിക്കാനുള്ള ശ്മശാന സൗകര്യം പോലും ഒരുക്കാത്ത ജനപ്രതിനിധികൾ എന്തിനാണ് എന്ന് നിർമല സീതാരാമൻ ചോദിച്ചു.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ കേരളത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് മന്ത്രി അവകാശപ്പെട്ടു. ജൻധൻ യോജനയിലൂടെ 5.7 ലക്ഷം ആളുകൾ അക്കൗണ്ട് തുറന്നു, ഇതിൽ 57 ശതമാനവും സ്ത്രീകളാണ്. മുദ്ര ലോൺ 14 ലക്ഷം പേർക്ക് ധനസഹായം നൽകി. പിഎം സ്വനിധി പാലക്കാട്ടെ 13,000-ത്തോളം വഴിയോര കച്ചവടക്കാർക്ക് വായ്പ നൽകി.
ശബരിമലയിലെ സ്വർണം കവർച്ച ചെയ്യാനും സ്വർണ്ണക്കടത്ത് നടത്താനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. ദൈവവിശ്വാസികൾ അല്ലാത്തവർ എന്തിനാണ് ദേവസ്വം ബോർഡിൽ ഇരിക്കുന്നതെന്നും, ബോർഡിന്റെ കഴിഞ്ഞ കാലങ്ങളിലെ കണക്കുകൾ പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ പാർട്ടി അനുയായികൾക്ക് മാത്രമായാണ് നൽകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ആയുർവേദം, ഐടി, ടൂറിസം മേഖലകളിൽ കേരളത്തിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് അവർ ചൂണ്ടിക്കാട്ടി.

