ബംഗളൂരു: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു ബംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തി. താൻ സുരക്ഷിതയാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. യുദ്ധസാഹചര്യം കാരണം യാത്ര തുടരാനാകാത്തതിനാൽ ഈ വർഷത്തെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്ന് താരം പിന്മാറുകയും ചെയ്തു.(West Asian War, PV Sindhu, stranded in Dubai, returns safely)
ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിനായി ബർമിംഗ്ഹാമിലേക്ക് പോകുന്നതിനിടെ ഫെബ്രുവരി 28 ശനിയാഴ്ചയാണ് സിന്ധുവും സംഘവും ദുബായിൽ കുടുങ്ങിയത്. താൻ താമസിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്ഫോടനം നടന്നത് കടുത്ത ഭീതിയുണ്ടാക്കിയെന്ന് സിന്ധു വെളിപ്പെടുത്തി.
സ്ഫോടനത്തെത്തുടർന്നുണ്ടായ പുകയും അവശിഷ്ടങ്ങളും സിന്ധുവിന്റെ പരിശീലകൻ്റെ തൊട്ടടുത്താണ് പതിച്ചത്. തുടർന്ന് താരത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ബർമിംഗ്ഹാമിൽ നടക്കാനിരുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ തായ്‌ലൻഡിന്റെ സുപനിദ കേതതോങ്ങുമായിട്ടായിരുന്നു സിന്ധുവിന്റെ മത്സരം. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കാൻ താരത്തിന് സാധിച്ചില്ല. സിന്ധുവിന്റെ അഭാവത്തിൽ ലക്ഷ്യ സെൻ, ആയുഷ് ഷെട്ടി എന്നിവർ ഇന്ത്യൻ പോരാട്ടം നയിക്കും.

