ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലെ സാധാരണ ജീവിതത്തെ ബാധിച്ചു തുടങ്ങിയതോടെ, വിദേശ രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. സംഘർഷം രൂക്ഷമായ ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്ക് ഈ അറിയിപ്പ് ബാധകമാണ്.(West Asian conflict, CBSE exams in Gulf countries postponed)
മാർച്ച് അഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്. നേരത്തെ മാർച്ച് 2-ന് നടക്കേണ്ടിയിരുന്ന പരീക്ഷകളും മാറ്റിയിരുന്നു. മാർച്ച് അഞ്ചാം തീയതി സിബിഎസ്ഇ അധികൃതർ സാഹചര്യം വീണ്ടും വിലയിരുത്തും. ഇതിന് ശേഷമേ മാർച്ച് ഏഴ് മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
വ്യോമപാതകൾ അടച്ചതും പല രാജ്യങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചതും പരിഗണിച്ചാണ് പരീക്ഷകൾ നീട്ടിവെക്കാൻ ബോർഡ് തീരുമാനിച്ചത്. പുതുക്കിയ പരീക്ഷാ തീയതികൾ അതത് സ്കൂളുകൾ മുഖേനയോ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അറിയിക്കും.

