ടെഹ്‌റാൻ: തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ കാണാതായ അമേരിക്കൻ പൈലറ്റിനെ കണ്ടെത്താനായി നടത്തിയ തിരച്ചിലിനിടെ തെക്കുപടിഞ്ഞാറൻ ഇറാനിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള വാർത്താ ഏജൻസിയാണ് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്തത്.(Rescue mission for US pilot, Iran says 5 people dead)
ഇറാന്റെ മലയോര പ്രവിശ്യയായ കൊഹ്‌ഗിലുയേ-ബോയർ അഹമ്മദിലെ ‘ബ്ലാക്ക് മൗണ്ടൻ’ മേഖലയിലാണ് ആക്രമണമുണ്ടായത്. തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന രണ്ട് യുഎസ് സൈനികരെയും ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. അതീവ രഹസ്യമായി നടന്ന ഈ ദൗത്യത്തിന്റെ കൂടുതൽ വിവരങ്ങൾ അമേരിക്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
രക്ഷാദൗത്യത്തിനിടെ തങ്ങളുടെ സൈനികർക്ക് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിക്കാൻ അതിസാഹസികമായ നീക്കങ്ങളാണ് അമേരിക്ക നടത്തിയത്. മേഖലയിൽ സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്.

