മനാമ: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയെ നേരിട്ട് ബാധിക്കുന്നു. ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിലുണ്ടായ തീപിടുത്തത്തിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചും ഒരു ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ടു. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങളാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വിദേശ കപ്പലിന് തീപിടിക്കുകയും ചെയ്തു.(Missile debris hits Bahrain, One person on foreign ship killed, 2 injured)
സൽമാൻ തുറമുഖത്തിന് സമീപം നടന്ന ആക്രമണത്തിൽ ബഹ്‌റൈൻ ശക്തമായ പ്രതിരോധം തീർത്തു. രാജ്യത്തിന്റെ സുരക്ഷാ-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളെ തടഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാൻ തുടരുന്ന പ്രകോപനങ്ങൾ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി. എന്നാൽ, സമാധാന ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് സമയം വൈകിക്കരുതെന്ന് ഒമാൻ ആവശ്യപ്പെട്ടു.

