വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ച സൈനിക നീക്കത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാനിൽ നിന്ന് പെട്ടെന്നൊരു സുരക്ഷാഭീഷണി ഉണ്ടായിരുന്നില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടുകൾക്ക് അമേരിക്ക വഴങ്ങുകയായിരുന്നുവെന്നും സൂചിപ്പിക്കുന്നതാണ് റൂബിയോയുടെ വാക്കുകൾ.(Israel was in threat, Marco Rubio makes strange claim)
ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, ഇറാൻ അമേരിക്കയെയും ലക്ഷ്യം വെക്കുമെന്ന് മുൻകൂട്ടി കണ്ടാണ് തങ്ങൾ ആദ്യം പ്രഹരമേൽപ്പിച്ചതെന്ന് റൂബിയോ പറഞ്ഞു. ഇറാൻ ആക്രമണം ഉടൻ ഉണ്ടാകുമെന്ന ഇസ്രായേൽ സൈന്യത്തിന്റെയും പ്രസിഡന്റ് ട്രംപിന്റെയും മുൻപത്തെ വാദങ്ങളെ ഇത് പ്രതിരോധത്തിലാക്കുന്നു. ഇറാനല്ല, മറിച്ച് ഇസ്രായേലാണ് ആക്രമണത്തിന് ആദ്യം മുതിർന്നതെന്ന് റൂബിയോയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു.
അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യൻ സമാധാനത്തിനായി നടത്തിയ മൂന്ന് ദിവസത്തെ ചർച്ചകൾ പരാജയപ്പെട്ടതായി യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം വിട്ടുനൽകില്ലെന്ന് ഇറാൻ വാശിപിടിച്ചതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം. അടുത്ത 10 വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെച്ചാൽ ആണവ ഇന്ധനത്തിനുള്ള തുക നൽകാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തെങ്കിലും ഇറാൻ അത് തള്ളുകയായിരുന്നു.
വിമർശനങ്ങൾ ശക്തമാകുമ്പോഴും സൈനിക നടപടിയെ നെതന്യാഹു ന്യായീകരിച്ചു. ഈ യുദ്ധം പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനത്തിലേക്കുള്ള ‘കവാടം’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മുൻപ് നടന്ന അബ്രഹാം ഉടമ്പടി പോലെ, ഇറാനെ തകർക്കുന്നതിലൂടെ കൂടുതൽ അറബ് രാജ്യങ്ങളുമായി സമാധാന കരാറുകളിൽ ഏർപ്പെടാൻ ഇസ്രായേലിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ യുദ്ധങ്ങൾ തുടങ്ങില്ലെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപിന് റൂബിയോയുടെ തുറന്നുപറച്ചിൽ തിരിച്ചടിയായേക്കും.

