ടെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന ബെയ്ത്ത് ഷെമേഷ് നഗരത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശനം നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സുരക്ഷാ ഭീഷണികൾ അവഗണിച്ച് നെതന്യാഹു ജനങ്ങൾക്കിടയിലെത്തിയത്.(Iran – Israel war, Netanyahu visits destroyed cities amid Iran’s claims)
ബെയ്ത്ത് ഷെമേഷിൽ ഇറാന്റെ മിസൈൽ പതിച്ച് ഒൻപത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേൽ നഗരങ്ങളിൽ ഇറാനിയൻ മിസൈലുകൾ കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും സന്ദർശന വേളയിൽ നെതന്യാഹു പറഞ്ഞു. “സാധാരണക്കാരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും, ടെഹ്‌റാനെതിരായ തിരിച്ചടി അതിശക്തമായിരിക്കും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
മധ്യ ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം തുടരുകയാണ്. മിസൈൽ ഭീഷണിയെത്തുടർന്ന് പലയിടത്തും അപായ സൈറനുകൾ മുഴങ്ങിക്കൊണ്ടിരിക്കുന്നു. യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ സംയുക്താക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 555 ആയി. ടെഹ്‌റാനിലെ സ്റ്റേറ്റ് ടിവി ആസ്ഥാനത്തിന് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചത് ആഗോള വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇറാനെതിരായ സൈനിക നടപടി അഞ്ചാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. യുദ്ധം മുറുകുന്ന സാഹചര്യത്തിൽ ഇസ്രയേൽ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്രയും വേഗം ഒഴിയാൻ അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി.

