ടെഹ്റാൻ: ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരെ ഇസ്രയേൽ നീക്കം നടത്തിയാൽ തിരിച്ചടിയായി ഡിമോന ആണവനിലയം ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഈ ഭീഷണി റിപ്പോർട്ട് ചെയ്തത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിന്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.(If power plants are attacked, Dimona nuclear plant will be targeted, Iran warns Israel
അതേസമയം, നിലവിലെ ഇറാൻ – അമേരിക്ക സംഘർഷം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ യുദ്ധം രണ്ട് മുതൽ മൂന്ന് ആഴ്ച വരെ നീണ്ടുനിന്നേക്കുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദൻ നിരീക്ഷിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ചാണ് തുർക്കിയുടെ ഈ വിലയിരുത്തൽ പുറത്തുവന്നിരിക്കുന്നത്.
മേഖലയിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദൻ പ്രധാന നിരീക്ഷണങ്ങൾ നടത്തി. നിലവിലെ സാഹചര്യത്തിൽ അമേരിക്ക സ്വീകരിക്കുന്ന തീരുമാനങ്ങളാണ് നിർണ്ണായകം. വെടിനിർത്തൽ ശ്രമങ്ങളെ സ്വാധീനിക്കാനും പരാജയപ്പെടുത്താനും ഇസ്രയേൽ ശ്രമിച്ചേക്കും. ഇസ്രയേലിന്റെ കടുത്ത നിലപാടുകൾ കാരണം നിലവിലെ ചർച്ചകൾ വലിയ മാറ്റമുണ്ടാക്കാൻ സാധ്യതയില്ല. ഇറാന് നേരെയും ഗൾഫ് രാജ്യങ്ങൾക്ക് നേരെയും നടന്ന ആക്രമണങ്ങൾ തെറ്റായ നടപടിയാണെന്ന് തുർക്കി വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുർക്കി തുടരുമെന്നും ഹകാൻ ഫിദൻ അറിയിച്ചു.

