ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചു. ഇതോടെ ഏകദേശം 10,000 കോടി രൂപയുടെ ചരക്കുകളുമായി പോയ 27 ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ നൂറുകണക്കിന് അന്താരാഷ്ട്ര കപ്പലുകൾ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. കടലിടുക്കിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കർശന മുന്നറിയിപ്പ് നൽകി.(Hormuz Crisis, Indian Shipowners Seek Govt Intervention, 27 Vessels Stuck)
ലോകത്തെ ആകെ എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും കടന്നുപോകുന്ന പാതയാണിത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധി അതീവ ഗുരുതരമാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ 85 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പാത ദീർഘകാലം അടഞ്ഞുകിടന്നാൽ രാജ്യത്ത് ഇന്ധനവിലയിലും പാചകവാതക വിലയിലും വൻ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്.
ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കത്തയച്ചു. ഒരു ഇന്ത്യൻ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെന്നും ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച ആറ് കപ്പലുകൾ ഇതിനോടകം ഇറാൻ ആക്രമിച്ചു കഴിഞ്ഞു. മേഖലയിലേക്ക് കടക്കുന്ന കപ്പലുകൾക്ക് തീയിടുമെന്ന ഇറാന്റെ പ്രഖ്യാപനം കപ്പൽ കമ്പനികളെ പിന്തിരിപ്പിക്കുകയാണ്.

