HomeIran Israel Conflict'ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അടുത്തയാഴ്ച ഇറാൻ്റെ പാലങ്ങളും ഊർജ്ജനിലയങ്ങളും തകർക്കും, ആരും ബാക്കിയുണ്ടാവില്ല':...

‘ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അടുത്തയാഴ്ച ഇറാൻ്റെ പാലങ്ങളും ഊർജ്ജനിലയങ്ങളും തകർക്കും, ആരും ബാക്കിയുണ്ടാവില്ല’: ഭീഷണിയുമായി ട്രംപ് | Donald Trump

വാഷിംഗ്ടൺ: ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അടുത്ത ആഴ്ചയോടെ ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ചർച്ചയ്ക്ക് തയ്യാറാകാത്ത പക്ഷം രാജ്യത്തെ പ്രധാന പാലങ്ങളും ഊർജ്ജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.(Donald Trump Threatens Massive Strikes On Iran Infrastructure Amid Escalation)

ആരും ബാക്കിയുണ്ടാകില്ലെന്നും ശക്തമായ ആക്രമണം ആയിരിക്കും നടത്തുകയെന്നും അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ തുടർച്ചയായ നാലാം ദിവസവും വ്യോമാക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകപ്പലുകൾക്കും 20 ശതമാനം ഫീസ് ഏർപ്പെടുത്തുമെന്ന മുൻ തീരുമാനം ട്രംപ് പിൻവലിച്ചെങ്കിലും, ഇറാന്റെ തുറമുഖങ്ങൾ പൂർണ്ണമായി ഉപരോധിക്കുന്നത് യുഎസ് സൈന്യം പുനരാരംഭിച്ചിട്ടുണ്ട്.

ചർച്ചകളുടെ മേശപ്പുറത്തേക്ക് വന്നില്ലെങ്കിൽ അടുത്ത ആഴ്ചയോടെ ഇറാന് കാര്യങ്ങൾ അതീവ ഗുരുതരമാകുമെന്നും ഊർജ്ജനിലയങ്ങളും പാലങ്ങളും തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടൂർക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഡസൻ കണക്കിന് ഇറാനിയൻ സൈനിക കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തിയിരുന്നു. തെക്കുകിഴക്കൻ നഗരമായ ബാംപൂരിലെ സൈനിക താവളത്തിലുണ്ടായ യുഎസ് ആക്രമണത്തിൽ ഏഴ് ഇറാൻ സൈനികർ കൊല്ലപ്പെട്ടതായി ടെഹ്‌റാൻ സ്ഥിരീകരിച്ചു. ഇതിന് തിരിച്ചടിയായി ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതോടൊപ്പം വാണിജ്യ കപ്പലുകൾക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ ഉണ്ടായതോടെ ആഗോള എണ്ണവില കുതിച്ചുയരുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സമാനതകളില്ലാത്ത പ്രതിസന്ധിയിലാകുകയും ചെയ്തിരിക്കുകയാണ്.

Story Summary

US President Donald Trump has threatened to bomb Iran’s power plants and bridges next week if Tehran refuses to return to negotiations. The escalation comes amid a fourth consecutive day of military clashes, which included US strikes on Iranian military bases and retaliatory drone attacks from Iran targeting US facilities in the region. The conflict has severely disrupted shipping through the strategic Strait of Hormuz and caused a sharp rise in global oil prices.

Clickable Info Box