വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിവരയ്ക്കുന്നു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പെന്റഗൺ പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇറാന്റെ ആണവ-മിസൈൽ ശേഷിയെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്. ശനിയാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതിനകം ഇറാന്റെ 1,250-ലധികം തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(As Iran retaliates, the US faces a huge financial burden, with war costs crossing billions)
യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ടെഹ്‌റാനിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് ഇറാന് കനത്ത തിരിച്ചടിയായി. 11 ഇറാനിയൻ യുദ്ധക്കപ്പലുകൾ തകർത്തു. 555-ലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്ക്. ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെ ഇരുപതോളം അത്യാധുനിക ആയുധ സംവിധാനങ്ങളാണ് അമേരിക്ക വിന്യസിച്ചിരിക്കുന്നത്. യുദ്ധം 5 ആഴ്ച വരെ നീണ്ടേക്കുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
സൈനിക വിജയങ്ങൾക്കിടയിലും അമേരിക്കയെ ആശങ്കപ്പെടുത്തുന്നത് യുദ്ധത്തിന്റെ ഭീമമായ സാമ്പത്തിക ബാധ്യതയാണ്. ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ ആദ്യ ദിനം മാത്രം അമേരിക്കയ്ക്ക് ചെലവായത് 779 മില്യൺ ഡോളറാണ്. ഒരു വിമാനവാഹിനി കപ്പൽ പടയെ ഒരു ദിവസം പ്രവർത്തിപ്പിക്കാൻ മാത്രം 6.5 മില്യൺ ഡോളർ വേണം. 2023 ഒക്ടോബർ മുതൽ പശ്ചിമേഷ്യയിലെ വിവിധ സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇതിനോടകം 2.8 ലക്ഷം കോടി രൂപ ചിലവാക്കിക്കഴിഞ്ഞു.
സാമ്പത്തിക ബാധ്യതയേക്കാൾ ഉപരിയായി, അമേരിക്കയുടെ ആയുധശേഖരം കാലിയാകുന്നത് പ്രതിരോധ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്നു. ഇറാന്റെ മിസൈലുകളെ തടയാൻ ഉപയോഗിക്കുന്ന പാട്രിയറ്റ് പോലുള്ള മിസൈലുകളുടെ എണ്ണം പരിമിതമാണ്. ഇത്തരം ആധുനിക മിസൈലുകൾ നിർമ്മിച്ചെടുക്കാൻ വർഷങ്ങൾ വേണ്ടിവരും. നിലവിലെ വേഗതയിൽ മിസൈലുകൾ ഉപയോഗിച്ചാൽ ആഴ്ചകൾക്കുള്ളിൽ അമേരിക്കയുടെ പ്രതിരോധ കവചം ദുർബലമായേക്കാം.

