മുംബൈ: ലോകം ആരാധിക്കുന്ന ഐതിഹാസിക ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. മരണം ഡോക്ടർ പ്രതീത് സംദാനി സ്ഥിരീകരിച്ചു.(Music legend Asha Bhosle’s funeral today at 4 pm, The ceremony will be held with full official honors)
ആശാ ഭോസ്ലെയുടെ സംസ്കാരം തിങ്കളാഴ്ച പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ആശിഷ് ഷെലാർ അറിയിച്ചു. ലോവർ പരേലിലെ വസതിയിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹത്തിൽ ഉച്ചയ്ക്ക് ശേഷം 4 മണിയോടെ ശിവാജി പാർക്ക് ശ്മശാനത്തിൽ വെച്ച് അന്ത്യകർമ്മങ്ങൾ നടക്കും.
കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. മകൻ ആനന്ദ് ഭോസ്ലെ മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 1933-ൽ ജനിച്ച ആശാ ഭോസ്ലെ 1950-കളിൽ തന്നെ സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയിരുന്നു. എട്ടു പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിനിടയിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് അവർ ആലപിച്ചത്. ക്ലാസിക്കൽ, ഗസൽ, പോപ്പ്, ഫോക്ക് തുടങ്ങി സംഗീതത്തിന്റെ എല്ലാ മേഖലകളിലും അവർ തന്റേതായ മുദ്ര പതിപ്പിച്ചു. മലയാളം ഉൾപ്പെടെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും അവർ പാടിയിട്ടുണ്ട്. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ആശാ ഭോസ്ലെയുടെ വിയോഗം ഇന്ത്യൻ സംഗീതത്തിലെ ഒരു യുഗത്തിന്റെ അന്ത്യമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

