തിരുവനന്തപുരം: വാഹനാപകടത്തിൽ അന്തരിച്ച നടൻ സന്തോഷ് നായരുടെ വിയോഗത്തിൽ സിനിമാലോകം ഒന്നടങ്കം വിതുമ്പുന്നു (Mohanlal tribute Santhosh Nayar). തന്റെ അടുത്ത സുഹൃത്തും കോളേജ് ജൂനിയറുമായിരുന്ന സന്തോഷിന്റെ വിയോഗം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് നടൻ മോഹൻലാൽ കുറിച്ചു. കുടുംബാംഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന സഹോദരനെയാണ് നഷ്ടമായതെന്ന് സുരേഷ് ഗോപിയും അനുസ്മരിച്ചു.
“അന്ന് മുതൽ എന്റെ സഹോദരൻ”: മോഹൻലാൽ
തിരുവനന്തപുരം എം.ജി. കോളേജിലെ പഠനകാലം മുതൽ തുടങ്ങിയ ദീർഘകാലത്തെ ബന്ധമാണ് സന്തോഷുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ ഓർമ്മിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ഏറെ വിഷമിപ്പിക്കുന്ന ഒരു ദുഃഖവാർത്തയാണ് ഇന്ന് രാവിലെ കേട്ടത്. കോളേജിൽ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. തലയെടുപ്പുള്ള വ്യക്തിത്വമായി ഏവരുടെയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെ ഉടമയായിരുന്നു സന്തോഷ്. ഈ അകാല വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ.” – മോഹൻലാൽ കുറിച്ചു.
“ശൂന്യത വാക്കുകൾക്ക് അപ്പുറം”: സുരേഷ് ഗോപി
വെറുമൊരു സുഹൃത്തിനപ്പുറം തന്റെ ജീവിതയാത്രയിൽ എന്നും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായിരുന്നു സന്തോഷ് എന്ന് സുരേഷ് ഗോപി കുറിച്ചു.
“പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട… ആത്മാവിന് നിത്യശാന്തി നേരുന്നു.” – സുരേഷ് ഗോപിയുടെ വാക്കുകൾ.
പത്തനംതിട്ട ഏനാത്തു വെച്ചുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് നായർക്ക് പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിരുന്നു.
1982-ൽ ‘ഇതു ഞങ്ങളുടെ കഥ’യിലൂടെ തുടങ്ങിയ സന്തോഷിന്റെ സിനിമാജീവിതം ഇപ്പോൾ തിയേറ്ററുകളിൽ തുടരുന്ന ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലാണ് അവസാനിച്ചത്. വില്ലൻ വേഷങ്ങളിലൂടെയും സ്വാഭാവിക അഭിനയത്തിലൂടെയും മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും അദ്ദേഹം ഒരേപോലെ സജീവമായിരുന്നു.
Story Summary: Superstars Mohanlal and Suresh Gopi shared emotional tributes to actor Santhosh Nayar, who passed away following a road accident in Pathanamthitta. Mohanlal remembered him as a dear college junior and brother-like friend, while Suresh Gopi expressed deep grief over the loss of his long-time companion.

