ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയതായി അധികാരമേറ്റ സി. ജോസഫ് വിജയ് മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ ലോകത്ത് വിവാദം പുകയുന്നു. ഫിലിം ടെക്നോളജി, സിനിമാട്ടോഗ്രാഫ് വകുപ്പുകൾ മന്ത്രി രാജ്‌മോഹന് നൽകിയ മുഖ്യമന്ത്രി വിജയിയുടെ തീരുമാനത്തിൽ പരസ്യമായി നിരാശ പ്രകടിപ്പിച്ച് നടനും നിർമ്മാതാവുമായ വിശാൽ രംഗത്തെത്തി.(Actor Vishal Questions CM Vijay Decision On Tamil Film Industry Minister Rajmohan )
നിർമ്മാതാക്കളും പ്രൊഡക്ഷൻ ഹൗസുകളും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ, സിനിമയെക്കുറിച്ച് ആഴത്തിലുള്ള അനുഭവസമ്പത്തുള്ള ഒരാളാണ് ഈ വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്നാണ് വിശാലിന്റെ വാദം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് വിശാൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി തമിഴ് സിനിമയുടെ ഭാഗമായ മുഖ്യമന്ത്രി വിജയിക്ക് തന്നെയാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങൾ മറ്റാരേക്കാളും നന്നായി മനസ്സിലാക്കാൻ സാധിക്കുകയെന്ന് വിശാൽ ചൂണ്ടിക്കാട്ടി.
നിലവിൽ തമിഴ് സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അടിയന്തര പരിഷ്കാരങ്ങളും ആശ്വാസ നടപടികളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖല ദീർഘകാലമായി ആവശ്യപ്പെടുന്ന ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം, തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കൽ, ചെറിയ ബഡ്ജറ്റ് ചിത്രങ്ങൾക്കുള്ള സബ്‌സിഡി വർദ്ധിപ്പിക്കൽ തുടങ്ങിയ പരിഷ്കാരങ്ങൾ സർക്കാർ നടപ്പിലാക്കണമെന്ന് വിശാൽ ആവശ്യപ്പെട്ടു.
Story Summary
Actor Vishal publicly expressed disappointment over Tamil Nadu CM C Joseph Vijay appointing Minister Rajmohan for the Film Technology and Cinematograph portfolio, urging the CM to personally handle the crisis-ridden sector. Meanwhile, Raghava Lawrence and producer T Siva defended the appointment, stating Rajmohan has prior industry experience.

