കോഴിക്കോട്: കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ യഥാർഥ ജനവിധിയല്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ (T.P. Ramakrishnan). സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. എക്‌സിറ്റ് പോളുകളിൽ പിണറായി വിജയനാണ് ഏറ്റവും മികച്ച പിന്തുണ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റായിരുന്ന കാര്യം ടി.പി. രാമകൃഷ്ണൻ ഓർമ്മിപ്പിച്ചു. കെ.കെ. ഷൈലജ, എം.എം. മണി എന്നിവരുടെ വിജയം അന്ന് പ്രവചനാതീതമാണെന്നോ പരാജയപ്പെടുമെന്നോ ആയിരുന്നു പറഞ്ഞിരുന്നത്. ബേപ്പൂരിലും ബാലുശേരിയിലും എൽഡിഎഫ് തോൽക്കുമെന്ന പ്രവചനവും പാളിപ്പോയി. ഇത്തവണയും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് എക്‌സിറ്റ് പോളുകളിലുള്ളതെന്നും അദ്ദേഹം നിരീക്ഷിച്ചു.
എൽഡിഎഫ് എത്ര സീറ്റ് നേടുമെന്ന് അക്കമിട്ട് പറയുന്നില്ലെങ്കിലും കോഴിക്കോട് ഉൾപ്പെടെ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും പേരാമ്പ്രയിൽ താൻ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ലെന്നും അത്തരം വിശകലനങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി നടക്കുന്ന ചർച്ചകൾ ജനവിധിയെ അപഹസിക്കുന്നതാണെന്നും ടി.പി. രാമകൃഷ്ണൻ പരിഹസിച്ചു.
Story Summary: LDF Convener T.P. Ramakrishnan dismissed the exit poll results, predicting a continuation of LDF governance in Kerala. He criticized the polls as unrealistic and pointed out historical inaccuracies in previous predictions while mocking the Congress party’s premature discussions on the Chief Minister post.

