കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കാക്കൂർ സ്വദേശി നൈജിൽ സായിമിനെയാണ് സംഘം ആക്രമിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.(Uber taxi driver kidnapped and beaten, Case filed against 6 people in Kochi)
കാർ ഉടമയായ യുവതിയും ഒന്നാം പ്രതി മെഹനാസും തമ്മിലുള്ള കുടുംബതർക്കമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ ഒന്നാം തീയതി രാത്രി എട്ടരയോടെ എടയപ്പുറത്ത് വെച്ചാണ് സംഭവം. കാർ ഉടമയായ യുവതിക്ക് വാഹനം കൈമാറാൻ എത്തിയ നൈജിലിനെ സംഘം ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
നൈജിലിനെ മർദ്ദിച്ച സംഘം, യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് നിർബന്ധിപ്പിച്ച് പറയിപ്പിക്കുകയും ഇത് മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കാർ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയതാണെന്നും ഭാര്യയുടെ പേരിലായതിനാൽ വിട്ടുകൊടുക്കില്ലെന്നും ഒന്നാം പ്രതി മെഹനാസ് പോലീസിനോട് വിശദീകരിച്ചു.

