ലഖ്‌നൗ: നാല് വർഷം മുൻപ് മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പക തീർക്കാൻ യുവാവിനെ തല്ലിക്കൊന്ന് ഭാര്യവീട്ടുകാർ. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ വിഷ്ണു യാദവ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ മുന്നിലിട്ടാണ് മാതാപിതാക്കളും സഹോദരിമാരും ചേർന്ന് യുവാവിനെ മരപ്പലകകളും ഇരുമ്പ് വടികളും ഉപയോഗിച്ച് തല്ലിക്കൊന്നത്.(Son-in-law beaten and murdered after inviting him to a party)
വിവാഹത്തിന് ശേഷം അകൽച്ചയിലായിരുന്ന മാതാപിതാക്കൾ മാർച്ച് 17-നാണ് സാക്ഷിയെയും വിഷ്ണുവിനെയും വീട്ടിലേക്ക് ക്ഷണിച്ചത്. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ ബംഗ്ല ബസാർ ഭാഗത്തെ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ ഉടൻ സാക്ഷിയുടെ കൈകാലുകൾ ബന്ധിച്ച് മാതാപിതാക്കൾ അവരെ തടവിലാക്കി. തുടർന്ന് സാക്ഷിയുടെ മുന്നിലിട്ട് വിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ചു. വിഷ്ണുവിനെ വിട്ടയയ്ക്കണമെന്ന സാക്ഷിയുടെ നിലവിളി വീട്ടുകാർ ചെവിക്കൊണ്ടില്ല.
അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവിന്റെ പിതാവിന്റെ പരാതിയിൽ സാക്ഷിയുടെ പിതാവ് തീർത്ഥരാജ് സിംഗ്, അമ്മ സരോജ് ദേവി, സഹോദരിമാരായ രാധ, രത്ന, ജ്യോതി, വിധി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണുവിന്റെ ശരീരത്തിൽ മുപ്പതിലേറെ മാരക മുറിവുകളുണ്ടായിരുന്നു. ഇതിൽ 16 മുറിവുകൾ തലയിലാണ്. തലയോട്ടി പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. തലയ്ക്കേറ്റ മാരകമായ പരിക്കും രക്തസ്രാവവുമാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി.

