തൃശൂർ: ഓൺലൈൻ ട്രേഡിങ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി പോയിക്കര വീട്ടിൽ ജംഷാദിനെ ആണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.(Online trading fraud, accused arrested at Bengaluru airport)
വലപ്പാട് സ്വദേശിയിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 54.44 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. തട്ടിയെടുത്ത പണം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വരുത്തുകയും, അത് ചെക്ക് വഴി പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറി കമ്മീഷൻ കൈപ്പറ്റുകയുമായിരുന്നു ജംഷാദിന്റെ രീതി.
കഴിഞ്ഞ ഏപ്രിൽ 27 മുതൽ ജൂൺ 16 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ടുകൾ വഴി ഈ തുക കൈമാറ്റം ചെയ്യപ്പെട്ടത്. നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ തിരികെ നൽകാതെ വന്നതോടെയാണ് പരാതി ഉയർന്നത്. കേസിനെത്തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളം വഴി ബാങ്കോക്കിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു.

